
കാസര്‍കോട്: സ്ത്രീകളെ മറയാക്കി മയക്കുമരുന്നു കടത്തിക്കൊണ്ടുവന്ന കേസില്‍ ഒരാള്‍ കൂടി പോലീസിൻറെ പിടിയിലായി.കര്‍ണ്ണാടക, കുടക്, വീരാജ്‌പേട്ട, ഹാലുഗുണ്ടയിലെ എ.കെ ആബിദിനെയാണ് ആദൂര്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും കൊട്യാടിയിൽ നിന്നും അറസ്റ്റു ചെയ്തത്.
ഫെബ്രുവരി 25ന് രാത്രി പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പൊലീസ് സംഘം പിന്‍തുടര്‍ന്നു. ബെള്ളിപ്പാടി റോഡ് ജംഗ്ഷനില്‍ വെച്ച് പൊലീസ് വണ്ടി റോഡിനു കുറുകെയിട്ട് പിടികൂടുകയായിരുന്നു.വിശദമായ പരിശോധനയിലാണ് കാറിൽ സൂക്ഷിച്ചി 100.76 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാറിലുണ്ടായിരുന്ന മുളിയാര്‍, മാസ്തിക്കുണ്ടിലെ മുഹമ്മദ് സഹദ് (26), കാസര്‍കോട്, കോട്ടക്കണിയില്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എം ഷാനവാസ് (42), ഭാര്യ ഷരീഫ (40), ചട്ടഞ്ചാല്‍ എഫ്.എം മന്‍സിലിലെ ഷുഹൈബ (28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവ സമയത്ത് ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. കാറില്‍ നിന്നു പിടികൂടിയ മൊബൈല്‍ ഫോണില്‍ നിന്നാണ് മയക്കുമരുന്നു കൈമാറിയത് ആബിദാണെന്നു മനസ്സിലായത്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.