
കണ്ണൂർ: പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ ന്റെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം തേടിയെത്തി. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ കമ്പനിയുടെ അംഗീകൃത മൂലധനം 4 കോടി രൂപയിൽ നിന്നും 30 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചു. ഇത് കമ്പനിയുടെ തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകും. പൊതുമേഖലാ സംരക്ഷണം എന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ ഭാഗമാണ് ഈ തീരുമാനം. പൊതുമേഖലയെ നിലനിർത്തുകയും വളർത്തുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കമ്പനി ആരംഭിച്ചതിനുശേഷം ആദ്യമായാണ് പ്രവർത്തന മൂലധനം ഉയർത്തിയത്. കമ്പനിയുടെ പ്രവർത്തന മികവിന് കഴിഞ്ഞ വർഷം വ്യവസായ വകുപ്പു മന്ത്രിയുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. മലബാറിലെ ഏറ്റവും കൂടുതൽ പെട്രോൾ-ഡീസൽ വിൽപ്പന നടത്തുന്ന പമ്പുകളായി പ്രഖ്യാപിച്ച് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കമ്പനി കരസ്ഥമാക്കിയിരുന്നു. കമ്പനിയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ വിവിധയിനം കൃഷിയും മിയാവാക്കി, പാഷൻഫ്രൂട്ട്, കുറ്റ്യാട്ടൂർ മാവ് എന്നിവ കൃഷി ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ പൊതുമേഖലയിൽ ഒന്നാം സ്ഥാനം നൽകി അവാർഡ് കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി കമ്പനി ലാഭത്തിൽ പ്രവർത്തിക്കുകയാണ്. തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച് ഭരണസമിതി അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇന്നലെ ധനകാര്യവകുപ്പു മന്ത്രി കെ.എൻ.ബാലഗോപാലുമായി ചെയർമാൻ ടി.വി.രാജേഷും മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനും അവസാനവട്ട ചർച്ച നടത്തുകയും എത്രയും പെട്ടെന്ന് അംഗീകാരം നൽകുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ പിന്തുണയോടുകൂടി നിരവധി വൈവിധ്യവൽക്കരണ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും അത് വൻ വിജയത്തിലേക്ക് എത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ അംഗീകാരം നൽകിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആദ്യഘട്ട വൈവിധ്യവൽക്കരണ പദ്ധതികളും രണ്ടാംഘട്ടത്തിൽ തുടർ വൈവിധ്യവൽക്കരണ പദ്ധതികളും നടത്തിയതിലൂടെ വൻമുന്നേറ്റമാണ് കെസിസിപിഎൽ ന് ഉണ്ടായത്.
മാങ്ങാട്ടുപറമ്പ ഐ.ടി ഇൻക്യുബേഷൻ സെന്റർ (മൈസോൺ), മൂന്ന് പെട്രോൾ പമ്പുകൾ, ഇന്റഗ്രേറ്റഡ് കോക്കനട്ട് & ഫ്രൂട്ട് പ്രോസസിംഗ് കോപ്ലക്സ്, ഹൈടെക് കയർ ഫാക്ടറി, ആന്റിസെപ്റ്റിക് & ഡിസിൻഫെക്ടന്റ് കോപ്ലക്സ്, ഡി മിനറലൈസ്ഡ് വാട്ടർ തുടങ്ങിയ പദ്ധതികളിലൂടെ 15 ഓളം പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞു. വലിയ സ്വീകാര്യതയാണ് കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമ്പനിയുടെ അംഗീകൃത മൂലധനം 30 കോടിയിലേക്കുയർത്തിയ സംസ്ഥാന സർക്കാരിനെയും വിശിഷ്യ മുഖ്യമന്ത്രി, വ്യവസായ – ധനകാര്യ വകുപ്പു മന്ത്രിമാർ എന്നിവരെ കമ്പനി ഭരണ സമിതി അഭിനന്ദിച്ചു.