
കാഞ്ഞങ്ങാട്: ന്യായമായ ആവശ്യങ്ങളുന്നയിച്ച് ആഴ്ചകളോളമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആരോഗ്യ പ്രവർത്തകരായ ആശാവർക്കർമാരോട് ഇടത് സർക്കാരിന് പകയാണെന്ന് അതുകൊണ്ടാണ് അവർക്കെതിരെ ഉത്തരവിറക്കിയതെന്നും കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
ആശാ വർക്കർമാർ എത്രയും വേഗം ജോലിക്ക് ഹാജരാകണമെന്നും അല്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശിച്ചു കൊണ്ട് നാഷണൽ ഹെൽത്ത് മിഷൻ ഡയരക്ടർ ഇറക്കിയ ഉത്തരവ് പകപോക്കലിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കാഞ്ഞങ്ങാട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രസ്തുത ഉത്തരവ് കത്തിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ ഉത്തരവ് വായിച്ച് കത്തിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. സുരേഷ് കൊട്രച്ചാൽ ആദ്ധ്യക്ഷം വഹിച്ചു. നേതാക്കളായ എം. കുഞ്ഞികൃഷ്ണൻ, പി.വി.തമ്പാൻ, എച്ച്. ഭാസ്ക്കരൻ , വി.ഗോപി, പ്രവീൺ തോയമ്മൽ, അച്ചുതൻ മുറിയനാവി, എം.എം.നാരായണൻ ,
ഭാസ്ക്കരൻ കല്ലഞ്ചിറ, ഷിബിൻ ഉപ്പിലിക്കൈ,സുധീന്ദ്രൻ ബത്തേരിക്കൽ , എ. പുരുഷോത്തമൻ , സരോജ,ജയശ്രീ, കമലാക്ഷി,വിനീത് കോട്ടച്ചേരി തുടങ്ങിയവർ സംസാരിച്ചു. ഒ.വി.രതീഷ് സ്വാഗതവും രാജൻ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.