The Times of North

കലയ്ക്ക് മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനം : ഡോ. എം. ബാലൻ

കരിവെള്ളൂർ :കലയ്ക്ക് എത്രയോ മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനമെന്ന് ഡോ. എം. ബാലൻ പറഞ്ഞു. മതം, കല, ചരിത്രം, നാട്ടു വഴക്കങ്ങൾ, സൗന്ദര്യം, ആചാരാനുഷ്ഠാനങ്ങൾ അങ്ങനെ പലതിൻ്റെയും സമ്മേളനമാണ് തെയ്യം. തെയ്യക്കാരന് താൻ അവതരിപ്പിക്കുന്നത് കലയാണ് തോന്നിയാൽ അവിടെ തെയ്യം മരിച്ചു എന്നാണർഥം. അദ്ദേഹം പറഞ്ഞു. അനുഷ്ഠാനാംശം തന്നെയാണ് തെയ്യത്തിൻ്റെ ജീവൻ. കൊടിയില വാങ്ങുന്നതിലൂടെ, തോറ്റം പാട്ടിലൂടെ കോലധാരി തെയ്യത്തെ തോറ്റി ഉണർത്തുന്നു ഡോ. ബാലൻ വ്യക്തമാക്കി. തെയ്യക്കാരൻ തെയ്യത്തിൻ്റെ കഥ പറയുന്ന ആദ്യത്തെ കഥയായ ‘ചിലമ്പിട്ട ഓർമ്മകൾ ‘പാലക്കുന്ന് പാഠശാലയിൽ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. തെയ്യത്തെ തന്നിലേക്ക് ആവാഹിക്കുകയും അതിന് അക്ഷര രൂപം നൽകുകയും ചെയ്യുന്ന പുതിയ രചന സങ്കേതത്തിന് മലയാളത്തിൽ തുടക്കം കുറിച്ചത് ഈ ആത്മകഥയിലൂടെയായിരുന്നു. ചരിത്രകാരനും അധ്യാപകനുമായ കുട്ടമത്ത് എ.ശ്രീധരനാണ് ഉത്തര മലബാറിലെ തെയ്യം കുലപതിയും ബാല ചികിത്സകനുമായ കൊടക്കാട് കണ്ണൻ പെരുവണ്ണാൻ്റെ ജീവിതകഥ പുസ്തക രൂപത്തിലാക്കിയത്. തെയ്യം ഒരു പാരമ്പര്യമാണ്. നൂറ്റാണ്ടുകൾക്കപ്പുറത്ത് നിന്നും ഒഴുകി വരുന്ന ഒരു നദി പോലെയാണത്. എത്രയോ പോഷക പ്രവാഹങ്ങൾ അതിൽ വന്നു ചേർന്നിട്ടുണ്ട്. റിട്ട. ഡയറ്റ് പ്രിൻസിപ്പാളും നാടൻ കലാ നിരൂപകനുമായ ഡോ. ബാലൻ പറഞ്ഞു.

ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ അധ്യക്ഷനായി. പ്രശസ്ത കോലധാരി കൊയോങ്കരയിലെ സജേഷ് പണിക്കർ അവതരിപ്പിച്ച അനുഭവ സാക്ഷ്യം വടക്കുമ്പാട് സുരേഷ് കല്ലത്തിൻ്റെയും ധന്യ സുരേഷിൻ്റെയും വീട്ടുമുറ്റത്ത് നിറഞ്ഞു നിന്ന സദസ്സിന് കൗതുകമായി. എഴുത്തുകാരായ മഞ്ജു ചന്ദ്രൻ ,അനീഷ് തിമിരി , കെ.പി. മുരളീധരൻ, ശശിധരൻ ആലപ്പടമ്പൻ ,എ രത്നാവതി ടീച്ചർ സംസാരിച്ചു. സുരേഷ് കല്ലത്ത് സ്വാഗതവും പി. ഗോപി നന്ദിയും പറഞ്ഞു.

Read Previous

കലിക്കറ്റ് സർവ്വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിൽ കെ എസ് യു – എം എസ് എഫ് അക്രമം: വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്ക്

Read Next

തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ദേശീയ ചരിത്ര സെമിനാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73